Tuesday, December 25, 2018

അപ്പക്കടവ്‌

ചൊവ്വക്കു  നിന്ന്   ചക്കരക്കൽ  വരെ ദൂരം ഏറെ ആയിരുന്നില്ലെങ്കിലും ,താഴെ ചൊവ്വ നിന്നും കാപ്പാട് വഴി ഉള്ള ബസ് യാത്ര ഏറെ നേരം തന്നെ എടുത്തിരുന്നു.  ഫൈസലിന്റെ പീടികയിൽ നിന്ന് വാങ്ങിയ പോളോ മുട്ടായിയും കീശയിലിട്ട്  ആ മുക്കാമണിക്കൂർ യാത്ര ഒരു തീരാ യാത്ര തന്നെ ആയിരുന്നു.
അപ്പക്കടവിൽ ബസ് ഇറങ്ങി അമ്മാളു ഏടത്തിയുടെ പറമ്പിലൂടെ പാമ്പിനെ പേടിച്ച്    ന ടക്കുമ്പോളും,അടുത്ത രണ്ടു ദിവസത്തെ സ്‌നേഹം മാത്രം ആയിരുന്നു മനസ്സിൽ. പുളിയും മുളകും ചാലിച്ച കഞ്ഞിയും, കശുമാവിന്റെ കറയും ,ഉപ്പിലിട്ട മാങ്ങയുടെയും രുചിയേക്കാൾ വലുതായി വേറെ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. ജിയോസ്‌ലോവയും ജലവാസുലേഖയും ഉറക്കം കളഞ്ഞ രാത്രികളും, കുമാർ സാനുവും,ഉദിത് നാരായണും,ജൻഖാർ ബീറ്റസും മനസ്സു നിറച്ച പകലുകളും. ലോകം മുഴുവൻ കറങ്ങിയിട്ടും എവിടെയും കാണാത്ത രുചിയുള്ള തണുത്ത വെള്ളവും ,ടോം ആൻഡ് ജെറി രാവും പകലും ഓടി നടന്ന അകത്തളവും ഇനി വരില്ല.
ഗ്ലെൻ ലീവെറ്റിന്റെ ലഹരിയിൽ കണ്ണ് നിറഞ്ഞതു ഞാൻ അറിഞ്ഞില്ല. വർഷങ്ങൾ ഏറെ ആയി എന്ന് തിരിച്ചറിയുന്നെങ്കിലും ദൂരം ഏറെ യാത്ര ചെയ്തു എന്ന് തിരിച്ചറിയുന്നത് ഏറെ കാലത്തിനു ശേഷം ഇന്നായിരുന്നു. നേടിയത്  എന്ത് എന്നറിയില്ല,എന്നാൽ കൈ വിട്ടു പോയതെന്തൊക്കെ എന്ന് വളരെ അവ്യക്‌തമായ് മനസ്സിൽ പാഞ്ഞു മറയുന്നു. ഒരു പക്ഷെ ,സന്ധ്യയ്ക്ക് കാക്ക കൂട്ടം കൂവി മറയുന്ന നേരത്ത് നമുക്ക് നിഷ്കളങ്കമായി യക്ഷി കഥകൾ പറഞ്ഞു കൊണ്ട് ഇന്നും ഇരിക്കാമായിരുന്നു?

No comments:

Post a Comment